കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് പി.വി. ശ്രീനിജൻ എം.എൽ.എ.

കായികമന്ത്രി വി അബ്ദുൾ റഹിമാനുൾപ്പെടെ ഇടപെട്ടതോടെയാണ് ഗേറ്റ് തുറന്നത്
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് പി.വി. ശ്രീനിജൻ എം.എൽ.എ.
Updated on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എം.എൽ.എ.യുമായ പി.വി. ശ്രീനിജൻ. സ്പോർട്സ് കൗൺസലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ സെലക്ഷൻ ട്രയൽസ് തടഞ്ഞത്. കൊച്ചി പനമ്പള്ളി നഗറിലെ സ്പോർട്സ് അക്കാദമിയുടെ ഗേറ്റ് അടച്ചുപൂട്ടിയതോടെ, മാതാപിതാക്കളും കുട്ടികളടക്കം നൂറിലധികം പേർ ഗേറ്റിനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 17 ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസാണ് ഗ്രൗണ്ടിൽ നടക്കേണ്ടിയിരുന്നത്. ഇതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളും മാതാപിതാക്കളും എത്തിയിരുന്നു. ഫുട്ബോൾ സ്വപ്നവുമായി സെലക്ഷൻ ഗ്രൗണ്ടിൽ എത്തിയിട്ടും ഗേറ്റ് തുറക്കാതെ വന്നതോടെ പ്രതിഷേധമായി മാതാപിതാക്കൾ രംഗത്തെത്തി. സംഭവം വിവാദമായതോടെ പൂട്ടിയ ഗേറ്റ് അധികൃതർ തുറന്നുകൊടുത്തു.

കായികമന്ത്രി വി അബ്ദുൾ റഹിമാനുൾപ്പെടെ ഇടപെട്ടതോടെയാണ് ഗേറ്റ് തുറന്നത്. വാടക കുടിശിക വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്ന് എംഎൽഎ വിശദീകരിച്ചു. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ട്. പല തവണ കത്തു നൽകിട്ടു കുടിശിക തീർക്കാത്തതിനാലാണ് ഇത്തരം നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം, വാടക കൃത്യമായി നൽകിയിരുന്നെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ രംഗത്തെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com