
ചോദ‍്യപേപ്പർ ചോർച്ച കേസിൽ മുഖ‍്യ പ്രതി ഷുഹൈബ് റിമാൻഡിൽ
file image
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശേരി മജിസ്ട്റ്റേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയതിന്‍റെ മുഖ്യ ആസൂത്രകന്‍ ഷുഹൈബായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വാദം.
ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ മാർച്ച് 6 നായിരുന്നു മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി കീഴടങ്ങിയത്. ആദ്യം ചോദ്യപേപ്പര്‍ പ്രവചിച്ചത് സത്യമായി വരികയായിരുന്നു എന്ന മറുപടി നൽകിയെങ്കിലും തുടർന്നുള്ള ചോദ്യംചെയ്യലിൽ പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോര്‍ന്നെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. എന്നാല്‍, തനിക്ക് ഇതില്‍ പങ്കില്ലെന്നും കേസില്‍ അറസ്റ്റിലായ അധ്യാപകരാണ് ഇതിന് പിന്നിലെന്നുമാണ് ഷുഹൈബ് പറഞ്ഞത്.
അതേസമയം കേസില്‍ അറസ്റ്റിലായ മലപ്പുറം മഅദിന്‍ സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറിന്‍റെ റിമാന്‍റ് കാലാവധി കോടതി അടുത്ത മാസം ഒന്നു വരെ വീണ്ടും നീട്ടി. ചോദ്യ പേപ്പര്‍ എം എസ് സൊല്യൂഷന്‍സിലെ അധ്യാപകന് ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.