
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപ്പിക്കേണ്ടതില്ലെന്നും, ഇത് കാലത്തിന്‍റെ അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു. ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും തുടർനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സർവകലാശാലകൾ യാഥാർഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലകൾ അനുവദിച്ചേ പറ്റൂ. മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവകലാശാലകളെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്‍റെ വികസനങ്ങളിൽ നിന്നു കേരളം മാറി നിൽക്കാൻ പാടില്ല. സിപിഐയുടേത് എതിർപ്പായിരുന്നില്ല, അത് അവരുടെ അഭിപ്രായം ആയിരുന്നു. ഏകാഭിപ്രായത്തോടെയാണ് ബിൽ നിയമസഭയിൽ എത്തുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ സിപിഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.