
പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചു; ആർ. ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്
തിരുവനന്തപുരം: ആശ വർക്കാർമാരുടെ സമരവുമായി ബന്ധപ്പെട്ട് പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. സർക്കാരുമായി ആശ വർക്കർമാർ നടത്തിയ മൂന്നാംവട്ട ചർച്ചയിൽ സർക്കാരിനെ സഹായിക്കുന്ന നിർദേശം മുന്നോട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖരന് പാർട്ടി താക്കീത് നൽകിയത്.
ചന്ദ്രശേഖരൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണ്. മേലിൽ ഇത് ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് താക്കീത് നൽകിയത്. ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ പാർട്ടിയുടെ നിലപാടിനൊപ്പമായിരുന്നു ചന്ദ്രശേഖരൻ നിൽക്കേണ്ടിയിരുന്നതെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ, താനല്ല ചർച്ചയിൽ ഈ നിർദേശം മുന്നോട്ടു വച്ചതെന്നാണ് ചന്ദ്രശേഖരന്‍റെ വിശദീകരണം. ആശമാരുടെ വേതനം വർധിപ്പിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിക്കണമെന്ന നിർദേശം ആദ്യം മുന്നോട്ടുവച്ചത് ചന്ദ്രശേഖരനാണെന്ന് ആശ സമര സമിതി നേതാവ് ആരോപിച്ചിരുന്നു.
മാത്രമല്ല മന്ത്രി വീണാ ജോർജിനെ അനുകൂലിക്കുന്ന നിലപാടാണ് ചന്ദ്രശേഖരൻ സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
സമരത്തിന്‍റെ തുടക്കം മുതൽ ആശ സമരത്തിനു നേരെ മുഖം തിരിക്കുന്ന നിലപാടാണ് ചന്ദ്രശേഖരൻ സ്വീകരിച്ചിരുന്നത്. ഇത് തുടക്കം മുതൽ വിവാദത്തിന് ഇടയാക്കിയിരുന്നു. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർക്കെതിരേ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത് ഇതിന്‍റെ ഭാഗമായാണെന്നായിരുന്നു ഉയർന്ന ആരോപണം.