

രാഹുൽ ഗാന്ധി
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അടൂരിലെത്തി. അടൂരിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ശബരിമല സ്വർണക്കൊള്ള വിഷയവും സിപിഎം-ബിജെപി ഡീൽ ആരോപണവും അടക്കമുള്ളവ സമ്മേളനത്തിൽ രാഹുൽഗാന്ധി ഉയർത്തിക്കാട്ടി.
കേരളത്തിൽ ഒരു വശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും-ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ടും ശബരിമല കാര്യങ്ങൾ പോലും മറന്നുപോയെന്നും രാഹുൽ പരിഹസിച്ചു.
എന്‍റെ പേരിൽ 36 കേസുകളുണ്ട്. 55 മണിക്കൂർ തുടർച്ചയായി എന്നെ ചോദ്യം ചെയ്തു. എന്നാൽ പല കേസുകളുമുള്ള കേരള മുഖ്യമന്ത്രിയെ ആരും ചോദ്യം ചെയ്യുന്നില്ല. ബിജെപിയുമായി ബന്ധമുള്ളതിനാലാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.