വയനാട്: വന്യജീവി ആക്രമണത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നു വയനാട് എംപി രാഹുൽ ഗാന്ധി. വന്യമൃഗ ആക്രമണങ്ങളിൽ അയൽ സംസ്ഥാനവുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടും. എല്ലാ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളെജെന്ന ആവശ്യം ഗൗരവമേറിയതാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് തന്‍റെ സന്ദർശനമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്രതികരണം. നഷ്ടപരിഹാരത്തുക പെട്ടെന്ന് തന്നെ നൽകണം. കാലതാമസം വരുത്തരുത്. ആർആർടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവർക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങൾ നൽകണമെന്നും രാഹുൽ പറഞ്ഞു.