തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടിത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. മെഡിക്കൽ സർട്ടിഫിക്കറ്റടക്കം ഹാജരാക്കിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ വഞ്ചിയൂർ കോടതി തള്ളിയിരുന്നു. തുടർന്ന് രണ്ടാഴ്ചത്തേക്ക് റിമാർഡ് ചെയ്തിരുന്നു. നിലവിൽ രാഹുൽ പൂജപ്പുര ജില്ലാ ജയിലിലാണ്.
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് ഡിസംബർ 20 ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമണത്തിന് നേതൃത്വം കൊടുത്തു, തടയാൻ രാഹുൽ ശ്രമിച്ചില്ല. പൊതു മുതൽ നശിപ്പിച്ചു. എന്നിവയാണ് രാഹുലിനെതിരായ കുറ്റങ്ങൾ. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി, രാഹുൽ നാലാം പ്രതിയാണ്.