

രാഹുൽ മാങ്കൂട്ടത്തിൽ
ബെംഗളുരൂ: ലൈംഗിക പീഡന കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് ഞായറാഴ്ച തിരിച്ചു. പത്ത് ദിവസമായി ഒളിവിൽ തുടരുന്ന ഒരു എംഎൽഎയെ കേരള പൊലീസിന് പിടിക്കാനാകാത്തത് വലിയ വിവാദത്തിന് ഇടയായിട്ടുണ്ട്. ഒളിവ് സങ്കേതങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രാഹുൽ മുങ്ങുന്നത് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്നും ആക്ഷേപമുണ്ട്.
ഇത് കൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്. കർണ്ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിർത്തുകയാണ് സിപിഎം ലക്ഷ്യമെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്.
രാഹുലിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും കോൺഗ്രസ് തന്നെ സംരക്ഷണം നൽകുന്നുവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. അതേസമയം രാഹുലിനെതിരെ രണ്ടാമത്തെ പരാതി നൽകിയ ബെംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ബെംഗളൂരുവിലേക്ക് തിരിച്ച പുതിയ അന്വേഷണ സംഘത്തിനുണ്ട്.