
രാഹുൽ മാങ്കൂട്ടത്തിൽ
File image
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തിനും നാടിനും വേണ്ടി നിരവധി കോൺഗ്രസ് പ്രവർത്തകർ ഇക്കാലയളവിൽ പൊലീസ് മർദനങ്ങൾക്ക് ഇരയായെന്നും അതിൽ ഏറ്റവും ക്രൂരമായ അനുഭവമായിരുന്നു ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റായ സുജിത്തിനു നേരിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.
സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും രാഹുൽ ആരോപിച്ചു. നീണ്ട രണ്ടു വർഷത്തെ പോരാട്ടത്തിന്‍റെ ഭാഗമായാണ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതെന്നും സുജിത്തിന്‍റെ പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിലൂടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.