

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ റിമാൻഡിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും. കേസിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ച്, അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
പ്രതിയും പരാതിക്കാരിയും തമ്മിലെ ചാറ്റ് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിഭാഗം എല്ലാം പരസ്പര സമ്മതത്തോടെയാണെന്ന് വാദിച്ചു. എന്നാൽ, രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
രാഹുല്‍ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും തുടർച്ചയായി പരാതികള്‍ ഉയരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, എല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്നും ജാമ്യം കിട്ടിയാല്‍ പ്രതി മുങ്ങില്ലെന്നും ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യംചെയ്യലിനോട് രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം ക്രൈം ബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ കഴിഞ്ഞദിവസം പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു.