
തിരുവനന്തപുരം: ട്രയൽ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് 2 മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളർക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്സ്പ്രസിന് ആദ്യ സിഗ്നൽ നൽകിയതിനാൽ ട്രയൽ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് 2 മിനിറ്റ് വൈകിയിരുന്നു.
ഇതിനെ തുടർന്നാണ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായത്. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക്ക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി എൽ കുമാറിനെതിരെയാണ് നടപടി.
പിറവം സ്റ്റേഷനിലെ വേണാട് എക്സ്പ്രസ് എത്തിയതും വന്ദേ ഭാരതിന്‍റെ ട്രയൽ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതൽ യാത്രക്കാരുള്ളതിനാൽ വേണാട് എക്സ്പ്രസിന് കടന്നുപോകാന്‍ സിഗ്നൽ നൽകുകയായിരുന്നു. ഇതുമൂലം വന്ദേ ഭാരത് വൈകിയെന്ന കാരണത്താലാണ് ബി എൽ കുമാറിനെതിരെ അടിയന്തര സസ്പെന്‍ഷന്‍ നടപടി.