തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുറത്തിറക്കിയ അറിയിപ്പു പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നുച്ചയ്ക്കു പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ മണിക്കൂറുകളിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലനിൽക്കുന്നുണ്ട്. കൂടാതെ നാളെ (22 ഏപ്രിൽ) പാലക്കാട്, കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ മഴ പ്രവചിച്ചിരിക്കുകയാണ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം, കേരള തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. 0.8 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിച്ചേക്കും. ഇതിന്‍റെ വേഗത സെക്കന്‍ഡില്‍ 35 സെന്‍റീമീറ്റര്‍ മുതല്‍ 55 സെന്‍റീമീറ്റര്‍ വരെ മാറിവരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.