
രാജീവ് ചന്ദ്രശേഖർ |പിണറായി വിജയൻ
കോട്ടയം: ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം പോലെ അനാവശ്യ വിഷയങ്ങളുമായി ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ നോക്കുന്ന ഇടതു സർക്കാർ കഴിഞ്ഞ 10 വർഷത്തെ സംസ്ഥാന സർക്കാരിന്‍റഎ പ്രകടനത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളാ മോഡൽ എന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കരുത്. സംസ്ഥാനത്ത് ഇതുവരെ നടന്നത് കേരള മോഡൽ വികസനമായിരുന്നില്ല മറിച്ച് സിപിഎം മോഡൽ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വിഷയത്തിൽ വിമർശനം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജിഎസ്ടി നികുതിയിളവിനെ ഗബ്ബർ സിങ് ടാക്സ് എന്ന വിളിച്ച് ആക്ഷേപിക്കുമ്പോഴും വാണിജ്യ- വ്യാപാര രംഗത്ത് വലിയ മാറ്റമാണ് ഇതുണ്ടാക്കുവാൻ പോകുന്നത്. ജിഎസ്ടി കുറയുമ്പോൾ രാജ്യം മുഴുവൻ വില കുറയും. പക്ഷെ എന്ത് കൊണ്ട് കേരളത്തിൽ മാത്രം വില കുറയുന്നില്ല എന്നത് ജനം മനസിലാക്കും. വിലക്കയറ്റം ഉണ്ടാവുമ്പോൾ ജിഎസ്ടിയുടെ ഗുണം ലഭിക്കില്ല. തെറ്റായ സാമ്പത്തിക നയവും, സർക്കാരിന്‍റെ കഴിവില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആഗോള അയ്യപ്പ സംഗമം സർക്കാരാണോ അതോ ദേവസ്വം ബോർഡാണോ നടത്തുന്നതെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും, അവർ ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ആദ്യം ക്ഷണിക്കട്ടെ എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.