
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഭരിക്കുന്ന പാർട്ടിയും സ്പോൺസർ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ദേശീയ പണിമുടക്ക് എന്ന പേരിൽ കേരളത്തിലാകെ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് തെളിഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ യാതൊരു തരത്തിലും "ദേശീയ' പണിമുടക്ക് ബാധിച്ചില്ല. കടം കയറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ പണിമുടക്ക് സൃഷ്ടിക്കുന്ന ആഘാതം.
അന്നന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്ന സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ എന്തു പ്രയോജനമാണ് കേരളത്തിലെ ഈ അക്രമ പണിമുടക്കു കൊണ്ടു നേടാനായത്?
ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരായ പ്രതിഷേധമാണെങ്കിൽ അത് പ്രതിഫലിക്കേണ്ടത് ഡൽഹിയിലും ബിജെപി സർക്കാരുകൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലുമായിരുന്നു. എന്നാൽ അവിടെയെല്ലാം പതിവുപോലെ എല്ലാ കാര്യങ്ങളും നടന്നു. ദേശീയ പണിമുടക്കുണ്ടെന്ന് അവിടത്തെ ജനങ്ങൾ അറിഞ്ഞിട്ടു പോലുമില്ല. അതേസമയം കേരളത്തിൽ സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ ഗൂണ്ടകളെപ്പോലെ പെരുമാറി സാധാരണക്കാരായ ഓട്ടൊ തൊഴിലാളികളെയും ബസ് ഡ്രൈവർമാരെയും സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്ത് മടക്കിയയച്ചു. ജോലി ചെയ്യാൻ എത്തിയവരെപ്പോലും ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.
ഇതാണ് ബിജെപി ഉയർത്തിക്കാട്ടിയ കേരളത്തിലെ ജനങ്ങൾ നേരിടുന്ന "അപകട രാഷ്‌ട്രീയം'. പണിമുടക്കാൻ അവകാശമുള്ളതു പോലെ ജോലി ചെയ്യാനും എല്ലാവർക്കും അവകാശമുണ്ട് എന്നതും മറക്കരുത്. കേരളത്തിൽ ഇടതും വലതും മുന്നണികൾ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ടടിക്കുന്ന അപകട രാഷ്‌ട്രീയത്തിന്‍റെ തെളിവാണ് ബുധനാഴ്ച നടന്ന പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.