

തിരുവനന്തപുരം: കഴിഞ്ഞ 9 വർഷമായി സിപിഎം നടത്തിയ പബ്ലിക് റിലേഷൻസ് ജോലികളുടെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പറയുന്ന കണക്കുകൾക്ക് യാതൊരു ആധികാരികതയുമില്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്- അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ തദ്ദേശ വകുപ്പ് തയാറാക്കിയ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്. 2021ലെ സിപിഎം പ്രകടന പത്രികയിൽ പറഞ്ഞത് നാലര ലക്ഷത്തിലധികം അതിദരിദ്രർ ഉണ്ടെന്നാണ്. ഒരു മാസം മുൻപ് നിയമസഭയിൽ മന്ത്രി പറഞ്ഞത് 6 ലക്ഷത്തോളം പേർ എന്നാണ്.
എന്നാൽ സർക്കാർ ആദ്യം തയാറാക്കിയ പട്ടികയിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ഉണ്ടായത്. പിന്നീടത് 64,000 ആയി ചുരുക്കി. ഒരുനേരത്തെ ആഹാരത്തിന് കഷ്ടപ്പെടുന്ന വനവാസികൾ ഉൾപ്പെടെയുള്ളവരെ മാറ്റിനിർത്തിയാണ് തെരഞ്ഞെടുപ്പായപ്പോൾ വ്യാജ പ്രചാരണങ്ങളുമായി കോടികൾ ചെലവാക്കുന്നത്. ഈ പ്രഖ്യാപനത്തിനു മാത്രം ചെലവിടുന്നത് ഒന്നരക്കോടി രൂപയാണ്. സർക്കാർ ചെലവിൽ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്.
ലോക ബാങ്ക് കണക്കുകൾ പ്രകാരം ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ്. 10 വർഷത്തിനിടെ കേരളത്തിലെ ജനസംഖ്യയേക്കാൾ ഇരട്ടി അധികം പേരാണ് ഉത്തർപ്രദേശിൽ അതിദാരിദ്ര്യമുക്തരായത്- ആറു കോടി പേർ. സമാനമായി ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിവേഗം ഈ നേട്ടം കൈവരിക്കുമ്പോൾ ഇതേ കാലയളവിൽ കേരളം 2.7 ലക്ഷം ആളുകളെ മാത്രമാണ് അതിദാരിദ്ര്യമുക്തരാക്കിയത്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ കേന്ദ്ര പദ്ധതികൾ വഹിച്ച പങ്ക് മറച്ചുവച്ചാണ് ഇപ്പോഴത്തെ പ്രചാരണം. ഗരീബ് കല്യാൺ യോജന, ദേശീയ തൊഴിലുറപ്പ് പദ്ധതി, കിസാൻ സമ്മാൻ നിധി, പ്രധാൻമന്ത്രി ആവാസ് യോജന ഭവന പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ്, ജൽജീവൻ മിഷൻ അടക്കമുള്ള പദ്ധതികളാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് അല്പമെങ്കിലും ഉയർച്ച നൽകിയത്.
ഒമ്പതര വർഷം ഒന്നും ചെയ്യാതിരുന്ന പിണറായി തെരഞ്ഞെടുപ്പ് തൊട്ടടുത്തത്തിയപ്പോൾ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാൻ ശ്രമിക്കുന്നു. ഒന്നര ലക്ഷത്തിലധികം ആളുകൾ വീടില്ലാതെ കാരുണ്യത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് പിണറായി മറന്നുപോയെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.