തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസ് ഇതുവരെ സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ റഫർ ചെയ്യേണ്ടതായിരുന്നു. മാത്രമല്ല അന്വേഷണം കൈമാറുന്നതിനു മുൻപു തന്നെ എന്തിനാണ് വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേസിനെ തട്ടിക്കളിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു.
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുമോ എന്ന് സംശയിച്ചതിനാലാണ് രാജീവ് ചന്ദ്രശേഖറിനോട് സഹായം തേടിയതെന്ന് സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സമീപിച്ചതിനു പിന്നാലെ തന്നെ ഈ മാസം ആദ്യം മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. എന്നാൽ ഇത് വരെ സിബിഐക്ക് ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ല. കേസ് ഏറ്റെടുക്കണമോയെന്ന കാര്യം സിബിഐയാണ് തീരുമാനിക്കേണ്ടതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം.