

രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിർദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ബംഗലുരൂവിലെ വീടിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്‍റെ ബംഗലുരൂ കോറാമംഗലയിലെ 200 കോടിയുടെ വീടിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശബരീനാഥിന്‍റെയും കോൺഗ്രസിന്‍റെയും പരാതി. വീടിന്‍റെ കരം അടച്ചതിന്‍റെ രശീതികളുടെ തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചത്.
അതേസമയം വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയിൽ തീർപ്പ് കൽപ്പിക്കാൻ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപി അഭിഭാഷകൻ വാദിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് പത്രിക സ്വീകരിച്ചത്.