

അപകടത്തിൽ മരിച്ച രാജേഷ്
ആലപ്പുഴ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് മരിച്ച രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ നൽകും. മരണാനന്തര ചടങ്ങിന് 40,000 രൂപയും നൽകും. തഹസിൽദാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നിർമാണ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും, രാജേഷിന്‍റെ കുടുംബത്തിന് ധനസഹായം നൽകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പ്രതിഷേധത്തെ തുടർന്നാണ് കമ്പനി അധികൃതരുമായി തഹസിൽദാർ ചർച്ച നടത്തിയത്.
തീരുമാനമായതിനെ തുടർന്നാണ് രാജേഷിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കും. മകന്‍റെ ജോലിക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും തഹസിൽദാർ പറഞ്ഞു. അതേസമയം അപകടത്തെ കുറിച്ച് പഠിക്കാൻ ദേശീയ പാത അതോറിറ്റി വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതി വ്യാഴാഴ്ച പരിശോധന നടത്തും. റിപ്പോർട്ട് ലഭിച്ച ശേഷം അടിയന്തര തീരുമാനമെടുക്കാനാണ് എൻഎച്ച്എഐയുടെ തീരുമാനം.