
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്.
എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയായിട്ടില്ല. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷം പുകമറയുണ്ടാക്കുകയാണ് എന്ന് പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികൾക്കാണ് കരാർ നൽകിയത്. കെൽട്രോൺ പല രേഖകളും മറിച്ചുവയ്ക്കുന്നു. എന്നാൽ സർക്കാർ ഒളിപ്പിച്ചുവച്ച പല രേഖകളും ഞങ്ങൾ പുറത്തുകൊണ്ടുവന്നു.
രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത് 2 ദിവസം മുമ്പാണ്. പ്രവൃത്തി പരിചയമില്ലത്ത അക്ഷര എന്‍റർപ്രൈസസ് കമ്പനി എങ്ങനെ ടെൻഡറിൽ പങ്കെടുത്തു എന്നതുൾപ്പടെ ടെന്‍ഡർ നടപടിയിൽ ഗുരുതര ക്രമക്കേടുകളാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.