മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാഴ്ചബംഗ്ലാവിലാക്കുകയല്ലേ നല്ലത് അതാകുമ്പോൾ കാണാൻ ആള് കൂടും; രമേശ് ചെന്നിത്തല
കോട്ടയം: നവകേരള യാത്ര ഒരു വൻ പരാജയമാണ്. ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പ്രചാരവേല മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തലപ്പാവ് വച്ച് രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ പ്രസംഗം നടത്തുന്നതല്ലാതെ ജനങ്ങളുടെ പരാതികളോ, ആവലാതികളോ പരിഹരിക്കുന്നില്ല. ഇവിടെ പണ്ടൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു ജനസമ്പർക്ക പരിപാടി നടത്തിയിരുന്ന ഉമ്മൻ ചാണ്ടി, ഞാൻ വിചാരിച്ചത് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കം പരിപാടി പിണറായി വിജയൻ കണ്ടു പഠിക്കുമെന്നാണ്. ജനങ്ങൾക്ക് ഈ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഒരു നിവേദനം പോലും കൊടുക്കുവാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാഴ്ചബംഗ്ലാവിലാക്കുകയല്ലേ നല്ലത് അതാകുമ്പോൾ കാണാൻ ആള് കൂടുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
ഇവിടെ സർക്കാർ ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ, അംഗൻവാടി വർക്കർമാരെ, ഹെൽപ്പർമാരെ, ഹരിത കർമ സേനാംഗങ്ങളെയും, മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയും വിളിച്ചുകൂട്ടിയുള്ള മാമാങ്കമാണ് നടക്കുന്നത്. ഇത് കൊണ്ട് ജനങ്ങൾക്കോ, കേരളത്തിനോ യാതൊരു പ്രയോജനവും കാണുന്നില്ല. കോൺഗ്രസിനെയും യുഡിഎഫിനെയും ആക്ഷേപിക്കുക, വിമർശിക്കുക എന്നുള്ളതാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് പരിപൂർണമായും ഒരു രാഷ്ട്രീയ പരിപാടിയാണ്. ഈ പരിപാടിയിൽ ആളുകൾ കൂടുന്നു എന്ന് പറയുന്നു. സർക്കാർ നിർബന്ധിച്ചു കൊണ്ടുവരികയാണ്. പ്രൈവറ്റ് ബസുകളെ പോലും നിർബന്ധിച്ച് ആളുകളെ അടിക്കാൻ പറയുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
വ്യാപകമായ പണപിരിവാണ് നടത്തുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് നിർബന്ധ പണപിരിവ് നടത്തുന്നു. സഹകരണ ബാങ്കുകളെ നിർബന്ധിക്കുന്നു. പഞ്ചായത്തുകളെ നിർബന്ധിക്കുന്നു , ചുരുക്കത്തിൽ വ്യാപകമായ അഴിമതിയാണ് ഇതിന്‍റെ സംഘാടനത്തിലൂടെ നടക്കുന്നത്. ഇതിനൊരും കയ്യും കണക്കുമില്ല ഇഷ്ടം പോലെ പാർട്ടിക്കാർ പണം പിരിക്കുന്നു ഇഷ്ടം പോലെ ചെലവഴിക്കുന്നു. സർക്കാർ പരിപാടിക്ക് പാർട്ടിക്കാർ പണം പിരിക്കുന്നത് കേരളത്തിലാദ്യമാണ്. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരവേല മാത്രമാണിത്. ഒരാളുടെയും പ്രശ്നം പരിഹരിക്കുന്നില്ല ഖജനാവിൽ 5 രൂപ പോലുമില്ല, 5000 രൂപ പോലും മാറി എടുക്കാൻ കഴിയുന്നില്ല ഇവർക്ക് എന്തു വികസനമാണ് നടത്താൻ കഴിയുക. ഇതുപോലൊരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ. പിണറായി വിജയന്‍റെ കാലം പോലെ കേരളം പിറകിൽ പോയ കാലമില്ല, ഇതെല്ലം ആളുകളെ കബളിപ്പിക്കാനും കണ്ണിൽ പൊടിയിടാനുള്ള അടവു മാത്രമാണിത് , ഇത് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം മാത്രമാണ് ഇതൊന്നും ജനാധിപത്യ വിശ്വാസികൾ വിശ്വസിക്കാൻ പോകുന്നില്ലെന്നും രമേശ് പറഞ്ഞു.
ജനങ്ങളിൽ നിന്നും ഒരു നിവേദനം പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്വീകരിക്കുന്നില്ല. ഒന്നും നടക്കുന്നില്ല. ജനങ്ങളുടെ പരാതി വാങ്ങിക്കുന്നില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും
കൊട്ടിഘോഷിച്ചിങ്ങനെ നടക്കുന്നത്? പരാതി വാങ്ങുന്നില്ലെങ്കിൽ ഓൺലൈനിൽ തിരുവനന്തപുരത്തേക്ക് സ്വീകരിച്ചാൽ പോരെ. ഇവിടെ പെൻഷൻ കിട്ടാതെ ജനങ്ങൾ വലയുന്നു. ശമ്പളം കിട്ടാതെ കെഎസ്ആർടിസി ജീവനക്കാർ കഷ്ടപ്പെടുന്നു. നാട്ടിൽ ഒരു വികസനവും നടക്കുന്നില്ല, ഒരു പദ്ധതിയും നടപ്പിലാകുന്നില്ല. സർക്കാരിന്‍റെ പക്കൽ പണമില്ല പിന്നെ എന്തിനാണ് ഈ ധൂർത്ത് എന്നും ചെന്നിത്തല ചോദിച്ചു.
ഓൺലൈനിൽ പരാതി സ്വീകാരിക്കാനെണെങ്കിൽ കലക്ട്രേറ്റുകളിൽ 3 കൗണ്ടറുകളിൽ സ്വീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്താൽ പോരെ. ഇതെല്ലാം തട്ടിപ്പാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന തിരിച്ചടിയിൽ നിന്നും രക്ഷപ്പെടാനുള്ള വ്യഥാ വ്യായാമം മാത്രമാണിത്. സർക്കാറിന്‍റെ മുഖം വൈറ്റ് വാഷ് ചെയ്യാനുള്ള നടപടിയാണിത്. ഇതു കൊണ്ടൊന്നും രക്ഷപ്പെടാൻ പോകുന്നില്ല. സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ കഴിയില്ല.
ഇത് ആഡംബര യാത്രയല്ലെങ്കിൽ പിന്നെ ഒന്നര കോടി ചെലവു ചെയ്ത് എന്തിനാണ് ആഡംബര ബസ്സ് ഉണ്ടാക്കിയത്. ഒരു സ്വീഫ്റ്റ് ബസിൽ പോയാൽ പോരായിരുന്നോ. മുഖ്യമന്ത്രിയുടെ ആഡംബര ബസ് ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ശബളം കിട്ടുന്നുണ്ടോയെന്നാണ് മുഖ്യമന്ത്രി ഉറപ്പു വരുത്തേണ്ടത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് കാഴ്ചബംഗ്ലാവിൽ സൂക്ഷിക്കും എന്നാണ് എ.കെ ബാലൻ പറഞ്ഞത് അതിലും നല്ലത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാഴ്ചബംഗ്ലാവിലാക്കുകയല്ലേ അതാകുമ്പോൾ കാണാൻ ആള് കൂടും. രമേശ് കോട്ടയത്ത് പറഞ്ഞു