കൊച്ചി: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് ഫലം ഉണ്ടാവില്ല എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സർക്കാരിന്‍റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ തിരിച്ചു കിട്ടില്ല. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിൻ്റെ പരാമർശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും വിഷയത്തിൽ പരസ്യ പ്രതികരണം ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ട് നാലുമണിക്ക് രാജ്ഭവനിൽ വച്ചാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. മുൻ ധാരണപ്രകാരം രണ്ടര വർഷത്തെ കാലയളവിനു ശേഷമാണ് പുതിയ മന്ത്രിമാരുടെ പ്രവേശനം. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് ഫിഷറീസും തന്നെയാവും ലഭിക്കുക. സിനിമ വകുപ്പുകൂടി കിട്ടിയാൽ സന്തോഷമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം ഉണ്ടാവുക.