
രഞ്ജിത സുഹൃത്തുക്കൾക്കൊപ്പം
പത്തനംതിട്ട: അഹമ്മദാബാദ് വ്യോമദുരന്തത്തിൽ, ഏവർക്കും പ്രിയപ്പെട്ട രഞ്ജിത മരിച്ചതിന്‍റെ നൊമ്പരത്തിലും ഞെട്ടലിലുമാണ് തിരുവല്ല പുല്ലാട്ട് വീട്. രഞ്ജിതയുടെ വിയോഗ വാർത്ത നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നഴ്സായിരുന്ന രഞ്ജിത ലീവെടുത്ത് ഒമാനിൽ ജോലി ചെയ്തിരുന്നു. ബ്രിട്ടനിൽ നഴ്സ് ജോലി കിട്ടിയപ്പോഴാണ് നാട്ടിലെത്തിയത്. പുതിയ ജോലിക്കായി യുകെയിലേക്കുള്ള യാത്രയ്ക്കിടെയാണ് രഞ്ജിതയെ മരണം കവർന്നത്. പുതുതായി പണിയുന്ന വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് വരാമെന്ന് വാക്കു നൽകിയശേഷമാണ് രഞ്ജിത ബ്രിട്ടനിലേക്ക് യാത്ര തിരിച്ചത്.
അപകട വാർത്തയെത്തുമ്പോൾ രഞ്ജിതയുടെ അമ്മ തുളസിയും രണ്ടു മക്കളുമാണ് തിരുവല്ല പുല്ലാട്ടെ വീട്ടിലുണ്ടായിരുന്നത്. രഞ്ജിത പരുക്കുകളോടെ ആശുപത്രിയിലാണെന്നായിരുന്ന ആദ്യ വിവരം. ആ വാർത്ത കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകി. എന്നാൽ അധികം വൈകാതെ ഏവരുടെയും ഹൃദയം തകർത്ത് രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് പത്തനംതിട്ട കലക്റ്ററേറ്റിൽ നിന്ന് വിവരമെത്തി. അമ്മയെയും രഞ്ജിതയുടെ മക്കളെയും വാർത്ത എങ്ങനെ അറിയിക്കുമെന്നോർത്ത് ബന്ധുക്കൾ കുഴഞ്ഞു. ഒടുവിൽ മരണവാർത്ത അറിയിച്ചതോടെ വീട് കണ്ണീർക്കളമായി.
രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും മകൾ ഇതിക ഏഴിലുമാണ് പഠിക്കുന്നത്. മുത്തശി തുളസിയെ കെട്ടിപ്പിടിച്ചു കരയുന്ന ഇതിക നൊമ്പരപ്പെടുത്തുന്ന ദൃശ്യമായി. ചെറുമക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ തുളസിയും വിങ്ങിപ്പൊട്ടി. രഞ്ജിതയുടെ പിതാവ് ഗോപകുമാരൻ നായർ അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു. സഹോദരൻ രഞ്ജിത്ത് തൊട്ടടുത്താണ് താമസം. അപകടവാർത്ത വന്നതോടെ പ്രദേശവാസികളും ബന്ധുക്കളും വീട്ടിലേക്കെത്തിയിരുന്നു.