
റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണം; ആശുപത്രിക്കും ഡോക്റ്റര്‍ക്കുമെതിരേ കേസ്
പത്തനംതിട്ട: ഒന്നാം ക്ലാസ് വിദ്യാഥർഥി മരിച്ച സംഭവത്തിൽ ചികിത്സപിഴവു തെളിഞ്ഞതോടെ റാന്നി മാർത്തോമാ ആശുപത്രിക്കും ഡോക്റ്റര്‍ക്കുമെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ, മാതാപിതാക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
2024 ഫെബ്രുവരിയിലാണ് ഒന്നാം ക്ലാസ് വിദ്യാർഥിയായ ആരോൺ വി. വർഗീസ് മരിച്ചത്. പിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷൻ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാർഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതെന്നും ഇതാണ് മരണകാരണമായതെന്നും കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, ചികിത്സിച്ച ഡോക്റ്റർ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെന്നും ഇയാളുടെ യോഗ്യതയിലും സംശയമുണ്ടെന്നും കമ്മീഷൻ അറിയിച്ചു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടതായും പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.