കൊച്ചി: ഭക്ഷണം വായിൽ വെയ്ക്കുമ്പോൾ മോഹാലസ്യപ്പെടുന്ന റിഫ്ലെക്സ് ഈറ്റിങ് എപ്പിലെപ്‌സി എന്ന അപൂർവ രോഗം ബാധിച്ച യുവാവിന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ആശ്വാസം. ഏഴുവർഷത്തിന് ശേഷം അഭിനാഥ് വായിലൂടെ സ്വന്തം നിലയിൽ ആഹാരം കഴിച്ചു. കണ്ണൂർ കള്ളിയിൽ സജാദ് - രജനി ദമ്പതികളുടെ മകനാണ് 22 കാരനായ അഭിനാഥ്. മസ്തിഷ്കത്തിൽ 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ആരോഗ്യം വീണ്ടെടുത്ത യുവാവ് ആശുപത്രി വിട്ടു. ഫുട്ബാൾ ടീമിൽ ഡിഫന്‍ററായ അഭിനാഥിന് വീണ്ടും കാലുകളിൽ ബൂട്ടണിയാമെന്ന് ഡോക്‌ടർമാർ പറഞ്ഞു.
പത്താംക്ലാസിൽ പരീക്ഷക്ക് തയാറെടുക്കുന്ന വേളയിലാണ് അഭിനാഥ് ആഹാരം വായിൽവെക്കവെ മോഹാലാസ്യപ്പെട്ടു വീണത്. പിന്നെ ആഹാരം കഴിക്കുമ്പോഴെല്ലാം അത് പതിവായി. ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥയായി. സാധാരണ നിലയിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരണം സംഭവിക്കാവുന്ന അപസ്മാര അവസ്ഥയാണിത്. ഇതിന് പരിഹാരം തേടി അവർ മുട്ടാത്ത ആശുപത്രി വാതിലുകളില്ല.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർ ബ്രെയിൻ മാപ്പിംഗിലൂടെയാണ് അതിസൂക്ഷ്മ ശസ്ത്രക്രിയ നടത്തി ഒരു അവയവത്തിനും കേട്പാട് സംഭവിക്കാതെ അഭിനാഥിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ന്യൂറോളജിസ്റ്റ് ആൻഡ് എപിലെപ്റ്റോളജിസ്റ്റ് ഡോ. പി. ചന്ദ്, എപ്പിലെപ്സി സർജൻ ഡോ. നിഹാൽ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ലോകത്ത് തന്നെ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ രോഗം ബാധിക്കുന്നതെന്ന് ഡോ. പി.വി ലൂയിസ്, ഡോ. ചന്ദ്, ഡോ. നിഹാൽ അഹമ്മദ്, ഡോ. കൗശിക് എന്നിവർ പറഞ്ഞു.