
തിരുവനന്തപുരം: ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിൽ മിന്നൽ പരിശോധന. 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് വർഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫീസർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളിലായി നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള 75ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളിൽ നിന്ന് 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. വിജിലൻസ് ഓഫിസർ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ, നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺ കുമാർ, ഓഫീസർമാരായ ബൈജു, ലീലാ ഭദ്രൻ, ബിജു, റേഷനിങ് ഇൻസ്പെക്‌ടർമാരായ ബിന്ദു, ഗിരീഷ് ചന്ദ്രൻ, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രൻ അടങ്ങുന്ന സംഘമാണ് അരിശേഖരം പിടികൂടിയത്.