തിരുവനന്തപുരം: ഹിന്ദുത്വ രാഷ്‌ട്രീയം രാജ്യത്തിന് അപകടമോ എന്ന വിഷയത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന് സംവാദം.
എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലിറ്റ്മസ് 2023ൽ സ്വതന്ത്ര ചിന്തകൻ സി. രവിചന്ദ്രനും ഹിന്ദുത്വ രാഷ്‌ട്രീയ വക്താവ് സന്ദീപ് വചസ്പതിയും തമ്മിലാണ് സംവാദം നടക്കുക.
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ സനാതനധർമ പരാമർശം, കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെട്ട ഗണപതി മിത്ത് വിവാദം തുടങ്ങിയവ സമീപ കാലത്ത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ എന്താണ് ഹിന്ദുത്വ എന്നതും അതിന്‍റ പ്രയോഗം രാഷ്‌ട്രത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നതും സംവാദത്തിൽ വിഷയമാകും.
ഹിന്ദു ദേശീയതയെ കുറിക്കുന്ന ഹിന്ദുത്വ എന്ന പദം, 'ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു?' എന്ന പുസ്തകത്തിൽ വി.ഡി. സവർക്കറാണ് ആദ്യമായി ഉപയോഗിച്ചതെന്നു കരുതപ്പെടുന്നു. ഈ പദത്തിന്‍റെ അർഥവ്യാപ്തികളും, ഹിന്ദു മതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസവും സമീകരണങ്ങളുമാണ് ചർച്ച ചെയ്യപ്പെടുക.