

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. 2 മണിക്ക് ഹാജരാവണമെന്നാവശ്യപ്പെട്ട് ജോർജിന് ഈരാറ്റുപേട്ട പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകി. പി.സി. ജോർജ് വീട്ടിലില്ലായിരുന്നെന്നും അതിനാൽ മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയതെന്നുമാണ് വിവരം.
ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർധ വളർത്തൽ, കലാപാഹ്വാനം, തുടങ്ങിയ ജാമ‍്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പി.സി. ജോർജിനെതിരേ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നും ചാനൽ ചർച്ചയ്ക്കിടെ പി.സി. ജോർജ് പറഞ്ഞിരുന്നു.