
തിരുവന്തപുരം: നവകേരള സദസിനോടുള്ള വിമർശനം തുടർന്ന് കോൺഗ്രസ്. നവകേരള യാത്ര വൻ പരാജയമാണെന്നും ജനങ്ങളുടെ യാതൊരു പ്രശ്നവും പരിഹരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. പഴയകാല രാജഭരണത്തെ ഓർപ്പിക്കുന്ന തരത്തിലുള്ള തലപ്പാവും ധരിച്ച് ജനങ്ങളുടെ മുന്നിൽ രാഷ്ട്രീയ പ്രസംഗം നടത്തുന്നു എന്നല്ലാതെ അവരുടെ പ്രശ്നങ്ങളോ ആവലാതികളോ പരിഹരിക്കാൻ തയാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പരിപാടിയിൽസ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. എന്നാൽ ഇവിടെ മുഴുവൻ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. കോൺഗ്രസിനെയും, യുഡിഎഫിനെയും, ആക്ഷേപിക്കുക, വിമർശിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്കം പിണറായി വിജയൻ കണ്ടുപഠിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയുടെ കയ്യിൽ ഒരു നിവേദനം കൊടുക്കാൻ പോലും ആർക്കും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവിൽ അഞ്ചുരൂപ പോലും മാറ്റിയെടുക്കാനില്ലാത്തവർ ആളുകളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന അടവു തന്ത്രമാണിത്. തെരഞ്ഞെടുപ്പ് പ്രചരണമാണ്. ഒന്നരക്കോടി രൂപയുടെ ആഢംബര വാഹനം എന്തിനാണ് കൊണ്ടുവന്നത്. ആഢംബര വാഹനം അല്ലെങ്കിൽ സ്വിഫ്റ്റ് ബസിൽ പോയാൽ പോരെ. സാധരണ കെഎസ്ആർടിസി ബസിൽ പോയാൽ പോരെ. വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ശമ്പളം കിട്ടുന്നുണ്ടോയെന്ന് പരിശോധിക്കണം. പരിപാടിക്കു ശേഷം ബസ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷക്കണക്കിനു ആളുകൾ എത്തുമെന്ന് എ.കെ ബാലൻ പറഞ്ഞിരുന്നു. വാസ്തവത്തിൽ ബസല്ല മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയാണ് കാഴ്ച ബംഗ്ലാവിൽ വയ്ക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.