
കണ്ണൂർ: നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കൈയേറ്റം ചെയ്തെന്നാണ് പരാതി.
വെളളിയാഴ്ച രാവിലെ എട്ടരയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. അക്കര കൊട്ടിയൂരിലാണ് കൈയേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താത്കാലികമായി ഏര്‍പ്പാടാക്കിയയാളാണ് സജീവൻ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്.
ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടിയിലാണ് കൈയേറ്റമുണ്ടായത്.
ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ പാടില്ലെന്നു പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്കു നേരെ കൈ ഉയര്‍ത്തുകയുമായിരുന്നു. മർദനത്തിനു ശേഷം കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ സജീവൻ ചികിത്സ തേടി. കൊട്ടിയൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.