

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം
file image
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം നൽകി. പുട്ട വിമലാദിത്യ, എസ്. അജിതാ ബീഗം, ആര്‍. നിശാന്തിനി, എസ്. സതീഷ് ബിനോ, രാഹുല്‍ ആര്‍. നായര്‍ എന്നിവര്‍ക്കാണ് ഐജിയായി സ്ഥാനക്കയറ്റം നല്‍കിയത്.
ജി. ശിവവിക്രം, അരുള്‍ ആര്‍.ബി കൃഷ്ണ, ജെ. ഹിമേന്ദ്രനാഥ് എന്നിവര്‍ക്ക് ഡിഐജിയായും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ആർ. നിശാന്തിനി പൊലിസ് ആസ്ഥാന ഐജിയാകും. അജിതാ ബീഗം സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തൽ ഐജിയാകും. ക്രൈംബ്രാഞ്ച് ഐജിയുടെ അധിക ചുമതലയും ഇവർ വഹിക്കും. സതീഷ് ബിനോ ആംഡ് പൊലിസ് ബറ്റാലിയൻ ഐജിയാകും.
പുട്ട വിമലാദിത്യക്ക് ആഭ്യന്തരസുരക്ഷാ വിഭാഗത്തിലാണ് നിയമനം. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ അധിക ചുമതലയും വഹിക്കും.ദക്ഷിണമേഖലാ ഐജി ശ്യാം സുന്ദറിനെ ഇന്‍റലിജൻസ് ഐജിയായി മാറ്റി നിയമിച്ചു. സ്പർജൻ കുമാറാണ് പുതിയ ദക്ഷിണ മേഖലാ ഐജി. തിരുവനന്തപുരം കമ്മിഷണർ തോംസണ്‍ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മിഷണർ. കൊച്ചി കമ്മിഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ. അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി. ജെ. ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായും നിയമിച്ചു.