

അടച്ചുപൂട്ടിയ സ്പായുടെ പേരിൽ ബിജെപിയിൽ കലഹം, ലൈസൻസ് ന്യൂനപക്ഷ നേതാവിന്‍റെ പിതാവിന്‍റെ പേരിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ സ്പാ അടച്ചു പൂട്ടിയതിനു പിന്നാലെ ബിജെപിയിൽ കലഹം. മേയർ വി.വി. രാജേഷിന്‍റെ നിർദേശത്തെ തുടർന്നാണ് സ്പാ അടച്ചത്. എന്നാൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻ ലാലിന്‍റെ പിതാവ് എസ്. മനോഹരന്‍റെ പേരിലാണ് സ്പാ ലൈസൻസ്. ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് സ്പായുടെ അടച്ചുപൂട്ടിലിലേക്ക് എത്തിച്ചതെന്ന ആക്ഷേപമാണ് പ്രചരിക്കുന്നത്.
സ്പായുടെ ലൈസൻസ് പിതാവിന്‍റെ പേരിലാണെങ്കിലും ഇതിന്‍റെ നടത്തിപ്പ് മറ്റൊരാൾക്കാണ് എന്നാണ് ഷൈൻലാൽ പറയുന്നത്. ഇവിടെ അനധികൃത പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും മേയറെ പരാതിക്കാരി തെറ്റിദ്ധരിപ്പിച്ചതാണെന്നും ഷൈൻലാൽ പറയുന്നു.
സ്പായിൽ അഭിമുഖത്തിനെത്തിയ യുവതി പരാതി വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ മേയർ നിർദേശിച്ചത്. ഇതിന് പിന്നാലെ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. എന്നാൽ യുവതി മേയറെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഷൈൻലാലിന്‍റെ ആരോപണം. ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു. അത് നൽകാത്തതിനാൽ ജോലി നൽകിയില്ല. സ്പായിലെ ജീവനക്കാരോടും യുവതി അപമര്യാദയായാണ് പെരുമാറിയതെന്നാണ് ഷൈൻലാലിന്റെ വാദം. അതേസമയം യുവതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.