"കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല": റിനി ആൻ ജോർജ്

സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് സ്ത്രീകൾ ഉൾപ്പടെയുള്ള സംഘം റിനിക്കെതിരേ കൂവിവിളിച്ചത്
rini ann george on oath ceremony controversy

റിനി ആൻ ജോർജ്

Updated on

കൊച്ചി: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ തനിക്കു നേരെയുണ്ടായ കോൺഗ്രസ് പ്രവർത്തകരുടെ കൂവലിൽ മറുപടിയുമായി റിനി ആൻ ജോർജ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുക എന്നത് തന്‍റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്നാണ് റിനി പറയുന്നത്. വേദിയിൽ നിന്ന് ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും ഇതിൽ കണ്ണുകടി ഉണ്ടായ ചില കുലംകുത്തികളാണ് ഓരിയിട്ടത് എന്നാണ് നടി പറയുന്നത്.

അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിച്ചെന്നും അവർ കോൺഗ്രസുകാരാണെന്ന് താൻ കരുതുന്നില്ലെന്നും റിനി കൂട്ടിച്ചേർത്തു. വേദിയിൽ നിന്നുള്ള സെൽഫിയും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചുകൊണ്ടാണ് റിനിയുടെ കുറിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചാണ് സ്ത്രീകൾ ഉൾപ്പടെയുള്ള സംഘം റിനിക്കെതിരേ കൂവിവിളിച്ചത്. ഇവരെ നോക്കി ചിരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റിനി ആൻ ജോർജിന്‍റെ കുറിപ്പ്

മെയ് 18 2026

എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു

logo
Metro Vaartha
www.metrovaartha.com