തൃശൂർ: കനത്ത പൊലീസ് സുരക്ഷയിൽ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് റിപ്പർ ജയാനന്ദൻ. വിയ്യൂർ ജയിലിൽ നിന്ന് അതീവ സുരക്ഷയോടെയാണ് പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ചത്.
പ്രതിയെ എത്തിക്കുന്നതിനു മുമ്പ് ക്ഷേത്രപരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. രാവിലെ പതിനൊന്നേകാലിനായിരുന്നു മകളുടെ വിവാഹം. മകൾക്കൊപ്പം ജയാനന്ദന്‍റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിന് സാക്ഷിയായത്.പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാർഥിയായിരുന്നു വരൻ. താലികെട്ടിനു ശേഷം ജയാനന്ദൻ മകളുടെ കൈപിടിച്ച് വരനെ ഏൽപിച്ചു. ശേഷം സദ്യ കഴിഞ്ഞ് തിരികെ വിയ്യൂർ ജയിലിലേക്ക് മടക്കിയെത്തിച്ചു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദനു ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ഭാര്യ ഇന്ദിരയാണു ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷക കൂടിയായ മകൾ കീർത്തിയാണു ജയാനന്ദന്‍റെ ജാമ്യഹർജിയിൽ ഹാജരായത്. അഭിഭാഷക എന്ന രീതിയലല്ല, മകൾ എന്ന നിലയിൽ അച്ഛനു തന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെ ന്നായിരുന്നു ആവശ്യം.