
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാർച്ച് 21, 22 തീയതികളിൽ ജയാനന്ദന് പൊലീസ് അകമ്പടിയോടെ വിവാഹത്തിൽ പങ്കെടുക്കാം. രണ്ടു ദിവസത്തേക്കുള്ള അനുമതിയാണു ലഭിച്ചിരിക്കുന്നത്. അകമ്പടി സേവിക്കുന്ന പൊലീസുകാർ യൂണിഫോം ഒഴിവാക്കി സാധാരണ വേഷത്തിലായിരിക്കണം ജയാനന്ദനൊപ്പം ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദനു ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ഭാര്യ ഇന്ദിരയാണു ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷക കൂടിയായ മകൾ കീർത്തിയാണു ജയാനന്ദന്‍റെ ജാമ്യഹർജിയിൽ ഹാജരായത്. അഭിഭാഷക എന്ന രീതിയലല്ല, മകൾ എന്ന നിലയിൽ അച്ഛനു തന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെ ന്നായിരുന്നു ആവശ്യം.
ജയാനന്ദന്‍റെ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എന്നാൽ ഉപാധികളോടെ രണ്ടു ദിവസത്തെ ജാമ്യം അനുവദി ക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇരട്ടക്കൊല പാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണു ജയാനന്ദനുള്ളത്.