
റിയാദ്: സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനകാര്യത്തിൽ ചൊവ്വാഴ്ച (Mar 18) ചേർന്ന കോടതി സിറ്റിങ്ങിലും തീരുമാനമുണ്ടായില്ല. തുടർച്ചയായ പത്താം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. റിയാദ് കോടതി കേസ് വീണ്ടും മാറ്റിയതായി നിയമ സഹായ സമിതിക്ക് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. പുതിയ തീയതി കോടതി പിന്നീട് അറിയിക്കും.
രാവിലെ 11 ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തിരുന്നു.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ (Mar 3) കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്‍റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകൾക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്‍റെ അഭിഭാഷകൻ നേരത്തെ ഗവർണറെ കണ്ടിരുന്നു.
ജൂലൈ 2ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ കോടതി റദാക്കിയെങ്കിലും ഇതോടെ ജയിൽ മോചനം വൈകുകയാണ്. 34 കോടിയോളം രൂപ ദയാദനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി 5 മാസം മുമ്പാണ് ഒഴിവാക്കിയത്. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നതെന്നാണ് വിവരം.