റിയാസ് മൗലവി വധക്കേസ്: വിചാരണ കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ‌ നൽകും

വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നൽകിയ നിർദ്ദേശം.
റിയാസ് മൗലവി
റിയാസ് മൗലവി

തിരുവനന്തപുരം : കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ‌ നൽകും. കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരായ തുടർ നിയമനടപടികൾക്കായി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. വേഗത്തിൽ അപ്പീൽ നൽകാനാണ് എജിക്ക് നൽകിയ നിർദ്ദേശം. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാനാണ് നീക്കം.

2017 മാര്‍ച്ച് 20 നാണ് കാസർഗോഡ് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ കേസിൽ ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പ്രതികളെ വെറുതെ വിടുന്നു എന്ന് ഒറ്റവരിയിൽ വിധി പറഞ്ഞു.

കോടതി ഡിഎൻഎ തെളിവിനു പോലും വില കൽപ്പിച്ചില്ലെന്ന് വിധി പറഞ്ഞതിന് പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപിച്ചു. എന്നാൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്. വിചാരണക്കോടതി വിധിയില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവാരമില്ലാത്ത അന്വേഷണമാണ് നടത്തിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.