

കവടിയാർ കൊട്ടാരം.
File
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിലെ കവടിയാർ കൊട്ടാരത്തിൽ നിന്നും കോടികളുടെ ആഭരണ കവർച്ച നടന്ന സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്നായതോടെ ബന്ധുക്കളുടെയടക്കം ഫോണുകളും ഡിജിറ്റൽ ഡിവൈസുകളും പരിശോധിക്കാനാണ് നീക്കം.
കവർച്ച നടന്ന മാസം കൊട്ടാരത്തിൽ എത്തിയ ബെംഗളൂരു , ചെന്നൈ എന്നിവിടങ്ങളിൽ ഉള്ള ബന്ധുക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനും നടപടിയെടുത്തുകഴിഞ്ഞു. 20 പേരെ ഇതിനകം ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ വിവരങ്ങൾ അടക്കം പരിശോധിക്കാനും നീക്കമുണ്ട്.
അതേസമയം, പരാതി നൽകാൻ കാലതാമസമെടുത്തത് തിരിച്ചടിയായെന്നാണ് പൊലീസിന്‍റെ നിലപാട്. നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് കവർന്നത്.2025 നവംബറിൽ ആഭരണങ്ങൾ നഷ്ടമായെന്നായിരുന്നു പരാതി. എന്നാൽ പൊലീസിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് 2026 മാർച്ചിലായിരുന്നു. ഏകദേശം രണ്ടു കോടി വിലയുള്ള അമൂല്യ ആഭരണങ്ങൾ ആണ് കവർച്ചയിൽ നഷ്ടമായത്.
പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.പേരൂർക്കട പൊലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പരാതി നൽകാൻ വൈകിയതോടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും തിരിച്ചടിയായി. കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം നടത്തിയെങ്കിലും റിട്രീവ് ചെയ്യാൻ സാധിക്കില്ലെന്ന് ശാസ്ത്രീയമായ മറുപടി ലഭിച്ചതോടെയാണ് ബന്ധുക്കളിലേക്ക് നീങ്ങിയിരിക്കുന്നത്.