Kerala
ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രത്തിൽ തിടമ്പേറ്റി റോബോട്ട് കൊമ്പൻ; ഉത്സവ എഴുന്നള്ളിപ്പിൽ ഇത് പുതുചരിത്രം
മേളത്തിനൊപ്പം തലയും വാലും ചെവിയുമൊക്കെയാട്ടുന്ന ഇരിഞ്ഞാടപ്പിള്ളി രാമന്‍റെ അരങ്ങേറ്റം കൗതുക കാഴ്ച്ചയായി മാറി
തൃശൂർ: ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റിയത് ഒരു റോബോട്ട് ആനയാണ്, ഇരിഞ്ഞാടപ്പിള്ളി രാമൻ. കേരളത്തിൽ ഇത് ആദ്യമായിട്ടാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്.
മേളത്തിനൊപ്പം തലയും വാലും ചെവിയുമൊക്കെയാട്ടുന്ന ഇരിഞ്ഞാടപ്പിള്ളി രാമന്‍റെ അരങ്ങേറ്റം കൗതുക കാഴ്ച്ചയായി മാറി. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. ഇത്തവണത്തെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂരം ഒരു ചരിത്രത്തിനു കൂടിയാണ് വഴി വച്ചത്.
പെറ്റ ഇന്ത്യ എന്ന് സംഘടനയാണ് ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. 11 അടിയാണ് റോബോട്ട് ആനയുടെ ഉയരം. 800 കിലോ ഭാരം വരുന്ന ഈ ആനക്ക് 5 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാൻ സാധിക്കും.

