
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കർഷകർക്കുകൂടി റബർ ഉൽപാദക സബ്‌സിഡി അനുവദിച്ച് സർക്കാർ. മന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ വിവരം അറിയിച്ചത്.
ഒക്ടോബർവരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകിയെന്നും റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കർഷകർക്കും ഇതുവരെയുള്ള മുഴുവൻ തുകയും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ ബ്‌സിഡി ലഭ്യമാക്കുന്നത്. സ്വാഭാവിക റബറിന് വിലയിടിയുന്ന സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതിയിൽ സഹായം ലഭ്യമാക്കുക. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തി. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.