പിണക്കം മാറി; എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും

മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയ നീക്കത്തെത്തുടര്‍ന്നാണ് എസ് രാജേന്ദ്രന്‍ സിപിഎമ്മില്‍ തുടരാന്‍ തീരുമാനിച്ചത്
പിണക്കം മാറി; എസ് രാജേന്ദ്രന്‍ പാർട്ടി കൺവൻ‌ഷനിൽ, സിപിഎം അംഗത്വം പുതുക്കും
Updated on

മൂന്നാര്‍: ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ എൽഡിഎഫ് ദേവികുളം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. മുതിര്‍ന്ന നേതാക്കള്‍ നടത്തിയ അനുനയ നീക്കത്തെത്തുടര്‍ന്നാണ് എസ് രാജേന്ദ്രന്‍ സിപിഎമ്മില്‍ തുടരാന്‍ തീരുമാനിച്ചത്.

രാജേന്ദ്രന്‍ സിപിഎം വിടില്ലെന്നും പാര്‍ട്ടി അംഗത്വം പുതുക്കുമെന്നുമാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ ജയചന്ദ്രന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എം എം മണി എംഎല്‍എ എന്നിവര്‍ കഴിഞ്ഞ ദിവസം രാജേന്ദ്രനുമായി രഹസ്യ കേന്ദ്രത്തില്‍ രണ്ടുമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. എസ് രാജേന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ ദേവികുളം മണ്ഡലം കണ്‍വെന്‍ഷനില്‍ സംബന്ധിക്കുകയും ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ വീട്ടിലെത്തി അംഗത്വ ഫോം നൽകിയിരുന്നെങ്കിലും സ്വീകരിച്ചിരുന്നില്ല. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ജില്ല നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയ എസ്. രാജേന്ദ്രൻ ഇതോടെ രാജേന്ദ്രൻ ബിജെപിയിലേക്ക് പോവുമെന്നും അഭ്യൂഹം ശക്തമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com