S Rajendran meet Prakash Javadekar
S Rajendran meet Prakash Javadekar

എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന; ഡൽഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്നു കാട്ടി പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു
Published on

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായി നിൽക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച.

ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ദില്ലിയില്‍ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു.കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.

അടുത്തിടെ സിപിഎം അഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞതിനു പിന്നാലെയാണ് ബിജെപിയിലേക്ക് പോയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. തുടർന്ന് മുൻ മന്ത്രി എം.എം. മണി രാജേന്ദ്രന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയതിനു പിന്നാലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ രാജേന്ദ്രൻ തയാറായിരുന്നു. എന്നാൽ അംഗത്വം ഇപ്പോൾ പുതുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

''എനിക്ക് മാനസികമായി ഉണ്ടായ വിഷമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതുന്ന ആളുകളും ചതി ചെയ്ത ആളുകളുമാൾക്കുമൊപ്പം നിൽക്കാനും ഇരിക്കാനും പ്രയാസമുണ്ട്. എന്നാൽ അതിനർഥം ബിജെപിയില്‍ പോകുമെന്നല്ല'' എന്നുമായിരുന്നു അന്ന് രാജേന്ദ്രന്‍ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്നു കാട്ടി പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ചങ്കിലും അഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com