
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തിയ ഇതര സംസ്ഥാനത്തു നിന്നുള്ള കുട്ടി അച്ഛനെ കാണാതെ കരയുന്ന ദൃശ്യങ്ങൾ മതസ്പർധയുണ്ടാക്കും വിധവും സംസ്ഥാനത്തിനെതിരേയും പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കാൻ എസ്പിമാർക്ക് നിർദേശം. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചവരുടെ വിവരം ജില്ലകളിൽ നിന്നും ശേഖരിച്ച് സൈബർ വിഭാഗത്തിനു കൈമാറാൻ പൊലീസ് അസ്ഥാനത്തു നിന്നും നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സൈബർസെല്ലും പ്രത്യേകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പോസ്റ്റുകൾ നീക്കാൻ സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെടുമെന്ന് സൈബർ ഉദ്യോഗസ്ഥർ പറഞ്ഞു. തെറ്റായ വിവരം പോസ്റ്റ് ചെയ്ത അൻപതിലധികം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വിവരം പോസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ജനങ്ങളും പൊലീസിനെ അറിയിക്കുന്നുണ്ട്. പോസ്റ്റു ചെയ്ത ചില ഇതര സംസ്ഥാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു.
തിരക്കിനിടയില്‍ പിതാവിനെ കാണാതായതിനെ തുടർന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു.പൊലീസ് കുട്ടിയെ ആശ്വസിപ്പിച്ചു. പിതാവ് എത്തിയപ്പോൾ ഒപ്പം അയക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും ഫോട്ടോകളുമാണ് തെറ്റായി പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.