

കണ്ഠര് രാജീവര്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. ആരോഗ‍്യപ്രശ്നങ്ങൾ കണക്കിലെടുത്ത് തന്ത്രിയെ ഓൺലൈൻ മുഖേനെയാണ് കോടതിയിൽ ഹാജരാക്കിയത്.
തന്ത്രിയുടെ ജാമ‍്യാപേക്ഷയിൽ ഫെബ്രുവരി 9ന് കോടതി വിശദമായ വാദം കേൾക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി ജാമ‍്യാപേക്ഷ നൽകിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളാണ് ചെയ്തതെന്നുമായിരുന്നു തന്ത്രി ജാമ‍്യാപേക്ഷയിൽ ഉന്നയിച്ചത്.
സ്വർണക്കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുള്ളതായും ഗൂഢോലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി.