
അനന്തസുബ്രഹ്മണ‍്യം, ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്യുന്നു.
സുഹൃത്തായ അനന്ത സുബ്രഹ്മണ‍്യത്തെ തിങ്കളാഴ്ച രാവിലെയോടെയാണ് ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേ ഓഫിസിലേക്ക് വിളിച്ചു വരുത്തിയത്. ആദ‍്യം ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു ചോദ‍്യം ചെയ്യൽ. എന്നാൽ നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ചോദ‍്യം ചെയ്യുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ദ്വാരപാലക ശിൽപ്പങ്ങൾ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ‍്യമായിരുന്നു. നേരത്തെ ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോർട്ടിലും അനന്തസുബ്രമഹ്മണ‍്യത്തിന്‍റെ പങ്കിനെ പറ്റി പരാമർശിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് എസ്ഐടി അനന്തസുബ്രമഹ്മണ‍്യത്തെ ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്.
അനന്തസുബ്രമഹ്മണ‍്യം തന്നെയാണ് പാളികളുമായി ബംഗളൂരുവിലേക്ക് പോയതെന്നും തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശ പ്രകാരം ഹൈദരാബാദിലുള്ള നാഗേഷ് എന്ന വ‍്യക്തിക്ക് പാളികൾ കൈമാറിയെന്നുമാണ് കണ്ടെത്തൽ.