

pinarayi Vijayan
file image
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ചർച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാവുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ് ദേവസ്വം ബോർഡാണെന്നും പറഞ്ഞു.
2004 ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തുന്നത്. അന്ന ശബരിമല കോൺഗ്രസ് ദേവസ്വം ബോർഡിന് കീഴിലായിരുന്നു. ദേവസ്വം മന്ത്രി ഇന്നത്തെ കോൺഗ്രസിന്‍റെ ഉന്നതനായ അഹിലേന്ത്യാ നേതാവും. അന്നുമുതൽ കളിക്കാവുന്ന കളി മുഴുവൻ ഉണ്ണികൃഷ്ണൻ പോറ്റി കണിച്ചെന്നും എൽഡിഎഫോ നേതാക്കളോ പോറ്റിയെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ശോഭ കെടുത്താനായി ആരോപണം കൊണ്ടുവന്നു. പിന്നാലെ കോൺഗ്രസ് അത് ഏറ്റെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ മുതൽ കോൺഗ്രസുമായി ബന്ധമുണ്ട്. സോണിയ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ പോറ്റി എത്തി. അതീവ സുരക്ഷയുള്ള വസതിയിൽ പല നേതാക്കൾക്കും കയറാൻ പറ്റില്ല. പിന്നെ പോറ്റി എങ്ങനെ കയറി. എന്താണ് പോറ്റിയുമായുള്ള ബന്ധമെന്ന് കോൺഗ്രസ് പറയണം. അന്താരാഷ്ട്ര ബന്ധം ആദ്യം പറഞ്ഞത് ചെന്നിത്തലയാണ്. ആർക്കറിയാം എന്താണ് ആ ബന്ധമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ആരാണെങ്കിലും കണ്ടെത്തിയിരിക്കും. മറവിൽ നിന്ന കുറ്റവാളികളെ അടക്കം പൊലീസ് പിടികൂടി. തെറ്റ് ചെയ്തത് ആരാണെന്നല്ല, അവർക്ക് മേൽ ഒരു ദയവുമുണ്ടാവില്ലെന്നതാണ് സർക്കാർ നിലപാട്. നല്ല പൊലീസ് ടീമിനെ തന്നെ കോടതി നിയോഗിച്ചു. പ്രതികൾക്ക് ജാമ്യം കിട്ടിയത് കേസിനെ ബാധിക്കില്ലെന്നും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കോൺഗ്രസ് സർക്കാരിനെതിരേ ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിനുള്ള മറുപടി കോടതി തന്നെ പറഞ്ഞു. അതിന് കൂടുതൽ സമയം വേണമെന്നും എസ്ഐടിക്ക് കോടതിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.