

ശബരിമല
file image
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരിൽ നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് എസ്ഐടി നടത്തിയ വിശദമായ പരിശോധനയിൽ മൂന്നുപേരുടെ പങ്ക് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. എന്നാൽ ആരുടേയും പേരുകൾ കോടതി പരാമർശിച്ചിട്ടില്ല.
കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലുമായി മൂന്ന് പ്രതികളുടെ കൂടി അറസ്റ്റിനുള്ള സാധ്യതയാണ് ഇതോടെ പുറത്തുവരുന്നത്. ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട കേസിൽ നാല് പ്രതികളുടെപങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. അതിൽ രണ്ടുപേരുടെ പങ്കാളിത്തമാണ് ഉറപ്പാക്കിയത്. കട്ടിളപ്പാളി കേസി ഒരാളുടെ കൂടി പങ്കാളിത്തം വ്യക്തമായതായും കോടതി അറിയിച്ചു.
മഹസറിൽ ഒപ്പിട്ടവരെല്ലാം ആദ്യഘട്ടത്തിൽ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു, എന്നാൽ ഇതിൽ പലരുടെയും അറസ്റ്റ് ഇതുവരെയും നടന്നിട്ടില്ല. കൃത്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവർ അറസ്റ്റിലായേക്കും.
കൊടിമരനിർമാണവുമായി ബന്ധപ്പെട്ടും അല്ലാതെയും ക്ഷേത്രത്തിനായി ഓരോ വ്യക്തിയും നൽകിയ സ്വർണം രേഖപ്പെടുത്തിയിട്ടില്ലെന്നും അത് ഗുരുതരമായ ചട്ടലംഘനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊടിമരത്തിൽ 30 ദിവസത്തിനകം വിജിലൻസ് ത്വരിത പരിശോധന നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.