

സുരേഷ് ഗോപി
File photo
തിരുവനന്തപുരം: ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി.
സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായാണ് തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നൽകിയ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരണം നൽകിയതായാണ് വിവരം.
ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോ, കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നിവ കണ്ടെത്താനായാണ് വിജിലൻസ് അന്വേഷണം. മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ, ദിലീപ് തുടങ്ങിയ പ്രമുഖരുടെ സ്വർണ സമർപ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ മൊഴി നിർണായകമാണ്.