
പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി വി. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകർന്നു.
കണ്ഠര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു.
പതിവ് പൂജകൾ തിങ്കളാഴ്ച മുതൽ. ഇടവം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. 5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 15 മുതല്‍ 19 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 19 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകിട്ട് വീണ്ടും നട തുറക്കും. 30നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.