

ശബരിമല: സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം തീരുമാനിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്‍റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പൊലീസ് കോഡിനേറ്റർ, എക്സിക്യൂട്ടീവ് ഓഫിസർ, സ്പെഷ്യൽ കമ്മീഷണർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
ഒരു മിനിറ്റിൽ 18-ാം പടി കയറുന്നവരുടെ എണ്ണം 85 ആക്കി ഉയർത്തുക. ഇതിനായി പരിചയ സമ്പന്നരായ പൊലീസുകാരെ നിയമിക്കുക. നിലക്കലിൽ കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കുക. എല്ലാ ദിവസവും എഡിഎമ്മിന്‍റെ നേതൃത്വത്തിൽ അവലേകന യോഗം ചേരുക. എന്നിവയാണ് മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു യോഗം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിമാരടക്കം പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
ഹൈക്കോടതി ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഇളവുവരുത്തിയിരുന്നു. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. മണ്ഡലകാലത്ത് എല്ലാ ദിവസവും തിരക്ക് ഒരേ പോലെയല്ലെന്ന എഡിജിപിയുടെ വാദം പരിഗണിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനമെടുക്കാനുള്ള അവസരം കോടതി അനുവദിച്ചത്.