

പത്തനംതിട്ട: ഇടവ മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 14ന് വൈകുന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടർന്ന് തന്ത്രി അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന്നെ യ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട 19 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30 ന് ആണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.